മസ്‌കത്ത്: ഒമാനിൽ സ്വകാര്യ മേഖലയിലെ കമ്പനികൾക്കിടയിൽ പ്രവാസികളായ തൊഴിലാളികളെ കൈമാറാൻ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി. അതേസമയം വ്യവസ്ഥകൾ ബാധകമാണ്. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊഴില്‍ മന്ത്രി ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും.
നിശ്ചിത നിബന്ധനകളോടെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ പരസ്പരം താത്കാലികമായി കൈമാറാന്‍ സാധിക്കുക. എന്നാൽ സ്വദേശിവത്കരിച്ച തൊഴിലുകളിലേക്ക് ജീവനക്കാരെ കൈമാറാൻ പാടില്ല.
വ്യവസ്ഥകൾ:
– തൊഴിലാളി നിലവില്‍ ജോലി ചെയ്യുന്ന അതേ പ്രൊഫഷനിലേക്ക് മാത്രമേ മാറ്റം പാടുള്ളൂ.
– മറ്റൊരു സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യുന്നതിന് തൊഴിലാളിയുടെ സമ്മതം ഉണ്ടായിരിക്കണം.
– തൊഴില്‍ മാറ്റം ലഭിച്ച സ്ഥലത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം
– ആറ് മാസത്തെ വീസ കാലാവധിയുള്ള തൊഴിലാളിയെ മാത്രമെ കൈമാറാന്‍ സാധിക്കുകയുള്ളൂ.
– വര്‍ഷത്തിൽ ആറ് മാസക്കാലം മാത്രമേ ഇത്തരത്തില്‍ താത്കാലിക കൈമാറ്റം പാടുള്ളൂ.
– രണ്ട് സ്ഥാപനങ്ങളും നിര്‍ദിഷ്ട സ്വദേശിവത്കരണ നിയമങ്ങൾ പാലിച്ചിരിക്കണം.
– ഒരു കമ്പനിയുടെ ആകെ തൊഴിലാളികളില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാരെ ഒരേ സമയം കൈമാറ്റം ചെയ്യാന്‍ പാടില്ല. 50 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തില്‍ നിന്നും സ്വീകരിക്കാന്‍ പാടില്ല.
– താൽക്കാലികമായി തൊഴിലാളിയെ സ്ഥലം മാറ്റുന്ന ഘട്ടത്തില്‍ ട്രാന്‍സ്ഫര്‍ കാലയളവ് അവസാനിച്ചതിന് ശേഷവും ജോലി തുടരാൻ പാടില്ല.
– തൊഴില്‍ മാറ്റ കാലയളവില്‍ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ അവകാശങ്ങളും കടമകളും പുതിയ സ്ഥപനവും ഉറപ്പുവരുത്തണം.
– നിലവിലെ വേതന സംരക്ഷണ സംവിധാനത്തിലൂടെ, തൊഴിലാളിക്ക് സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന വേതനത്തില്‍ കുറയാത്ത വേതനവും ആനുകൂല്യങ്ങളും വ്യവസ്ഥകളും സ്ഥലം മാറ്റപ്പെട്ട സ്ഥാപനവും പാലിക്കണം.
– പുതിയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയാണെങ്കില്‍ സ്ഥലം മാറ്റം ലഭിച്ച സ്ഥാപനത്തെ ഉടന്‍ അറിയിക്കാനും ഇതിനുള്ള തെളിവ് കൈമാറാനും തൊഴിലാളി ബാധ്യസ്ഥനാണ്.
– തൊഴിലാളിയുടെ താത്കാലിക സ്ഥലം മാറ്റ കാലയളവും അയാളുടെ യഥാര്‍ത്ഥ സേവന കാലയളവായി കണക്കാക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
