ഡൽഹി: രാജ്യത്ത് പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു. 2023 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ജനിച്ചവരാണെങ്കിൽ പാസ്പോർട്ട് എടുക്കുമ്പോൾ സമർപ്പിക്കേണ്ട ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ജനനസർട്ടിഫിക്കറ്റ് മാത്രമാകും ഇനി പരിഗണിക്കുക. ഇക്കാര്യം കേന്ദ്രസർക്കാർ വ്യക്തമാക്കി. 1967 ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.
അതേസമയം 2023 ഒക്ടോബർ ഒന്നിനു മുൻപു ജനിച്ചവരാണെങ്കിൽ ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ 7 രേഖകളിൽ ഏതെങ്കിലും സമർപ്പിക്കാം. ജനനസർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിൽനിന്നുള്ള ടിസി, സ്കൂൾ സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ പഠനം നടത്തിയ സ്കൂൾ ബോർഡിൽനിന്നുള്ള ജനന തീയതി വ്യക്തമാക്കുന്ന രേഖ, പാൻ കാർഡ് എന്നിവ നൽകാം.
സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സർവീസ് രേഖകൾ വേണം. ഇതു വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തണം. വിരമിച്ചവരാണെങ്കിൽ പെൻഷൻ രേഖകൾ സമർപ്പിക്കാം, ഡ്രൈവിങ് ലൈസൻസ്, തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, എൽഐസിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ലഭ്യമാക്കുന്ന ഇൻഷുറൻസ് രേഖ എന്നിവ ഹാജരാക്കാം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
