അബുദാബി: വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി പ്രത്യേകം ശ്രദ്ധിക്കണം. പാസ്പോർട്ടിലെയും ടിക്കറ്റിലെയും പേരിൽ വ്യത്യാസമുണ്ടെങ്കിൽ യാത്ര മുടങ്ങും. അതിനാൽ ടിക്കറ്റിൽ പാസ്പോർട്ടിലേ അതേ പേര് തന്നെ ആയിരിക്കണം ഉണ്ടാകേണ്ടത്. നേരിയ വ്യത്യാസമുണ്ടെങ്കിലും ‘മിസ്മാച്ച്’ ചൂണ്ടിക്കാട്ടി യാത്രാനുമതി നിഷേധിക്കും.
രേഖകളിലെ പേരിൽ വ്യത്യാസമുണ്ടെങ്കിൽ യാത്രാനുമതി നൽകേണ്ടതില്ലെന്നാണ് എയർലൈനുകൾ വിമാനത്താവളത്തിലെ ചെക്-ഇൻ കൗണ്ടർ ജീവനക്കാർക്ക് നൽകിയ കർശന നിർദേശം. വ്യക്തിയുടെ പേരിനൊപ്പം വീട്ടുപേരോ രക്ഷിതാവിന്റെ പേരോ സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത് (അബ്രിവേഷൻ) അനുവദിക്കില്ല. പേരും വീട്ടുപേരും രക്ഷിതാവിന്റെ പേരുമെല്ലാം പൂർണമായും എഴുതിയിരിക്കണം.
ഇന്റർനാഷണൽ യാത്രയ്ക്ക് ഇത് അനിവാര്യമാണെന്ന് നേരത്തെ തന്നെയുള്ള നിയമമാണെങ്കിലും ചില എയർലൈനുകൾ കർശനമാക്കിയിരുന്നില്ല. പഹൽഗാം ആക്രമണത്തിനു ശേഷമാണു നിയമം കർശനമാക്കിയത്.
നിയമം കർശനമാക്കിയത് അറിയാതെ വിമാനത്താവളത്തിൽ എത്തുന്നവർ ചെക്ക്-ഇൻ കൗണ്ടർ ജീവനക്കാർ ചൂണ്ടിക്കാണിക്കുമ്പോഴാകും ശ്രദ്ധിക്കുക. മാറ്റിയെടുക്കാൻ സാവകാശം ലഭിച്ചില്ലെങ്കിൽ വിമാനം പുറപ്പെടുകയും യാത്ര മുടങ്ങുകയും ചെയ്യും.
അയാട്ടയിലെ അഡ്വാൻസ് പാസഞ്ചർ ഇൻഫർമേഷൻ (എപിഐ) നിയമം അനുസരിച്ച് ഗിവൺ നെയിം, സർനെയിം, മിഡിൽ നെയിം എന്നിവയാണു പൊതുവായ രീതിയെങ്കിലും ഇക്കാര്യത്തിൽ ഓരോ എയർലൈനുകളും സ്വീകരിക്കുന്ന സമീപനത്തിൽ നേരിയ വ്യത്യാസമുണ്ടാകും. നേരത്തെ പറഞ്ഞവയിൽ മിഡിൽ നെയിമോ സർനെയിമോ ഇല്ലാത്ത സാഹചര്യത്തിൽ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് അതാത് എയർലൈനുകൾ വിശദീകരിക്കുന്നുണ്ട്. ഇതേസമയം പേര് പരമാവധി 50 ഇംഗ്ലിഷ് അക്ഷരങ്ങളിൽ കവിയാൻ പാടില്ലെന്നും നിയമമുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
