റിയാദ്: സൗദി അറേബ്യയില്‍ ഇനി സ്‌പോണ്‍സര്‍ ഇല്ലാതെ പ്രവാസികള്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും കഴിയും. സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ രാജ്യത്ത് താമിസിക്കാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാനും അനുമതി നല്‍കുന്ന പ്രീമിയം ഇഖാമ 14 രാജ്യങ്ങളില്‍ നിന്നുള്ള 38 സംരംഭകര്‍ക്ക് ഒരുമിച്ച് വിതരണം ചെയ്തു. ജനറല്‍ അതോറിറ്റി ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (മന്‍ശആത്ത്) സംഘടിപ്പിച്ച ‘ബിബാന്‍ 24’ എന്ന ഇടത്തരം, ചെറുകിട വ്യവസായ സംരംഭകത്വ സമ്മേളനത്തിലാണ് സാമ്പത്തിക സാങ്കേതിക മേഖല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ പ്രത്യേക രംഗങ്ങളിലെ 38 സംരംഭകര്‍ക്ക് ഇഖാമ വിതരണം ചെയ്തത്.
പ്രീമിയം ഇഖാമ സെന്റര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സംരംഭകത്വ മേഖലയെ ശാക്തീകരിക്കുക, ലോകമെമ്പാടുമുള്ള സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും വൈവിധ്യപൂര്‍ണമായ സമ്പദ് വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കുകയും രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണിത്.
സ്വദേശി സ്‌പോണ്‍സര്‍മാരില്ലാതെ പ്രവാസികള്‍ക്ക് സൗദിയില്‍ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങള്‍ നടത്താനും പ്രീമിയം ഇഖാമയിലൂടെ (റെസിഡന്‍സി പെര്‍മിറ്റ്) സാധിക്കും. 2019-ലാണ് ഇത് ആരംഭിച്ചത്. പ്രീമിയം ഇഖാമ ഉടമകള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. സൗദിയില്‍ കുടുംബത്തോടൊപ്പമുള്ള താമസിക്കാം, വസ്തുക്കളും വീടുകളും വാണിജ്യ കെട്ടിടങ്ങളും വാങ്ങാം, ബന്ധുക്കളെ അതിഥികളായി കൊണ്ടുവരാം, ബിസിനസ് നടത്താം എന്നിവയാണ് സവിശേഷാനുകൂല്യങ്ങള്‍. ഇത് കൂടാതെ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നിരവധി ആനുകൂല്യങ്ങള്‍ വേറെയും അതത് സന്ദര്‍ഭങ്ങളില്‍ ലഭ്യമാകും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
