അജ്മാന്‍: അജ്മാനില്‍ കൊലപാതകം നടത്തിയ ശേഷം വ്യാപാര കേന്ദ്രത്തില്‍ തീകൊളുത്തിയ പ്രതിയെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി. അജ്മാനിലെ ന്യൂ സനയ്യയിലാണ് സംഭവം. സനയ്യയിലെ ലക്കി റൗണ്ട് എബൌട്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ എത്തിയ പ്രതി സ്ത്രീയെ കൊലപ്പെടുത്തുകയും ശേഷം സ്ഥാപനത്തിന് തീവെയ്ക്കുകയായിരുന്നു. ഏഷ്യന്‍ വംശജനായ പ്രതിയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
സ്ത്രീയെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ കടയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എല്ലാവരും ഏഷ്യന്‍ വംശജരാണെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം വേഗത്തില്‍ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ സമീപത്തെ കടകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. അതേസമയം തീവെച്ച കട കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്.
സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസ് നടത്തിയ തിരച്ചിലില്‍ പത്ത് മിനിറ്റില്‍ പ്രതി പിടിയിലാവുകയും ചെയ്തു. ഇരയുമായി പ്രതിക്ക് നിയമവിരുദ്ധമായ ബന്ധം ഉണ്ടായിരുന്നതായും ഇവര്‍ തമ്മിലുണ്ടായ വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നും പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. അതേസമയം പ്രതിയുടേയും കൊലപ്പെട്ട സ്ത്രീയുടേയും മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ കൊലപാതകം, വാണിജ്യ സ്ഥാപനം തീകൊളുത്തി നശിപ്പിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
