നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. 11,005 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം.
ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരായിരുന്നു പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്.
ഇടത് സ്ഥാനാർത്ഥി സ്വരാജിൻ്റെ സ്വന്തം നാടായ പോത്തുകല്ലിലുൾപ്പെടെ യുഡിഎഫ് ലീഡ് നേടി. നിലമ്പൂർ നഗരസഭയിലും യുഡിഎഫ് മുന്നേറി. പതിറ്റാണ്ടിന് ശേഷമാണ് നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുന്നത്. മണ്ഡലത്തിലുടനീളം വിജയാഹ്ളാദത്തിലാണ് യുഡിഎഫ്. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയതാണ് യുഡിഎഫിന് ഇരട്ടി മധുരാമാകുന്നത്.
ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചുവെന്നും കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തിൽ വികാരാധീനനായ ഷൗക്കത്ത് പിതാവിന്റെ ഓർമ്മയിൽ വിതുമ്പി. ഉമ്മയുടെ അനുഗ്രഹം തേടുമ്പോഴാണ് വികാരാധീനനായത്. നിലമ്പൂർ തിരിച്ചുപിടിക്കണം എന്നത് പിതാവിന്റെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
