കോഴിക്കോട്: ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മലപ്പുറം വാക്കാലൂര്‍ പുളിക്കല്‍ വീട്ടില്‍ ഫൈസല്‍ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് പിടിയിലായത്. സെപ്തംബര്‍ 25, ബുധനാഴ്ച ബെംഗളൂരു എയര്‍പോര്‍ട്ടില്‍നിന്നാണ് ഫാത്തിമ പിടിയിലായത്.
കോഴിക്കോട് സ്വദേശിയില്‍ നിന്ന് അഞ്ചുകോടി ഇരുപതുലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭര്‍ത്താവ് ഫൈസല്‍ബാബുവും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് പരാതി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കാനായി 2023 ഒക്ടോബര്‍ മുതലാണ് പലതവണയായി പരാതിക്കാരന്‍ സുമയ്യയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. വന്‍ലാഭം വാഗ്ദാനം ചെയ്താണ് ഫൈസല്‍ ബാബുവും സുമയ്യയും ചേര്‍ന്ന് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ലാഭമോ, നിക്ഷേപത്തുകയോ തിരികെ കിട്ടാതായതിനെത്തുടര്‍ന്നാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരന്‍ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ ഒരു കോടി 58 ലക്ഷം രൂപ തിരികെ നല്‍കി. ബാക്കി പണം നല്‍കാതെ ഫൈസല്‍ബാബു വിദേശത്തേക്ക് മുങ്ങിയെന്ന് പരാതിക്കാരന്‍ പറയുന്നു.
വിദേശത്തുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസിനെത്തുടര്‍ന്ന് സുമയ്യ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലായത്. കോടികള്‍ തട്ടിയെടുത്ത സമാനസ്വഭാവമുള്ള കൂടുതല്‍ പരാതികള്‍ ദമ്പതിമാരുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
