മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് പ്രവേശിച്ച രണ്ട് പേര്‍ അറസ്റ്റിലായി. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിഎസ്എംഐഎ) ഞായറാഴ്ചയായിരുന്നു സംഭവം. ദോഹയിലേക്ക് പോകുകയായിരുന്ന സഹോദരിയെ യാത്രയാക്കാന്‍ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. പിടിയിലായവര്‍ക്കെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തു.
അകത്ത് പ്രവേശിച്ച് മിനിറ്റുകൾക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനായി ഗേറ്റിന് സമീപം എത്തിയവരെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് ദോഹയിലേക്ക് പോകുമെന്ന് കാണിക്കുന്ന ടിക്കറ്റുകളാണ് യുവാക്കളുടെ പക്കലുണ്ടായിരുന്നത്. സാധാരണഗതിയില്‍ ഫ്‌ലൈറ്റില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ ഡിപ്പാര്‍ച്ചര്‍ ഗേറ്റ് വരെ അനുഗമിക്കുന്ന എയര്‍ലൈന്‍ സ്റ്റാഫ് ഒപ്പമില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാത്.
ഫൈസല്‍ ബല്‍വ (34), ഫൈജാന്‍ ബല്‍വ (27) എന്നിവരാണ് അറസ്റ്റിലായത്. സഹോദരി ദോഹയിലേക്കുള്ള യാത്രയ്ക്കായി ആദ്യമായി വിമാനം കയറുന്നതിനാല്‍ സുരക്ഷിതയാണെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് വ്യാജ ടിക്കറ്റ് നിര്‍മിച്ച് വിമാനത്താവളത്തിന് അകത്ത് പ്രവേശിച്ചത് എന്നാണ് യുവാക്കള്‍ പറയുന്നത്.
