കൊച്ചി: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് പ്രധാന ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു. മലയാള സിനിമ വൻ പ്രതിസന്ധിയിലാണെന്നും ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.
കഴിഞ്ഞ വർഷം 176 ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101കോടിയെന്നും നിർമാതാക്കൾ പറഞ്ഞു. തിയറ്ററിൽ റിലീസായ 28 ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് രേഖാചിത്രം മാത്രമാണ്. കണക്കുകൾ പുറത്തുവിട്ടാണ് നിർമ്മാതാക്കൾ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സിനിമാ നിർമാണ ചെലവിന്റെ 60 ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ സാധിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങവുന്നതിലും അപ്പുറമാണ്. അവർക്കൊന്നും ഒരു ആത്മാർത്ഥതയും ഇല്ലെന്നും നിർമാതാക്കൾ പറഞ്ഞു.
സാങ്കേതിക പ്രവർത്തകരിൽ 60 ശതമാനവും പട്ടിണിയിലാണ്. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. ഒടിടി കച്ചവടം നടക്കുന്നില്ല. ഒടിടി ആർക്കും വേണ്ട. സിനിമ നന്നായാൽ ഒടിടി ഒരു തുക പറയും. അതിൽ സിനിമ എടുക്കും. ആറ് മാസം കൊണ്ടും 10 മാസം കൊണ്ടുമാണ് അത് കിട്ടുന്നത്. ജൂൺ ഒന്ന് മുതൽ പൂർണമായും സിനിമ നിർത്തുമെന്നുള്ളത് സംയുക്തമായ തീരുമാനമാണ്. സിനിമാനിർമാണവും ഇല്ല, പ്രദർശനവും ഇല്ല. പുതിയ താരങ്ങളും സംവിധായകരും കോടികളാണ് ചോദിക്കുന്നത്. 30 ശതമാനം നികുതി അടച്ച് ഏതെങ്കിലും വ്യവസായം മുന്നോട്ട് പോകാൻ സാധിക്കുമോയെന്നും അവർ ചോദിച്ചു.
താരങ്ങൾ നിർമ്മിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ല. 50 ദിവസംകൊണ്ട് തീർക്കേണ്ട സിനിമകൾ 150 ദിവസംവരെ പോകുന്നു. താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനം പോലും തിയേറ്ററിൽ സിനിമകൾ നേടുന്നില്ല. നിർമാതാവിന് 100 കോടി കിട്ടിയ ഒരു സിനിമ പോലും മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സിനിമാസമരം നടത്താനുള്ള തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജി സുരേഷ് കുമാർ.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
