അബുദാബി: 2024ന്റ തുടക്കത്തില്‍ ദുബായ് വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുകളും യാത്രാ രേഖകളും ഉള്‍പ്പെടെ 366 വ്യാജ കേസുകള്‍ കണ്ടെത്തി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 1-ലെ ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്ററാണ് വ്യാജരേഖകള്‍ കണ്ടെത്തിയത്. ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയറിന്റെ (GDRFA ദുബായ്) ഭാഗമാണ് ഈ കേന്ദ്രം.
പാസ്പോര്‍ട്ടുകള്‍, മറ്റ് യാത്രാ രേഖകള്‍, വിസകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, വിവിധ തരത്തിലുള്ള എന്‍ട്രി പെര്‍മിറ്റുകള്‍, യുഎസ് ഗ്രീന്‍ കാര്‍ഡ് പോലെയുള്ള വിദേശ രാജ്യങ്ങള്‍ നല്‍കുന്ന റസിഡന്‍സ് കാര്‍ഡുകള്‍ ഉള്‍പ്പെടുന്ന യാത്രാ സംബന്ധമായ രേഖകള്‍ കേന്ദ്രം പ്രത്യേകം പരിശോധിക്കും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 355 കേസുകളാണ് വിമാനത്താവളത്തില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ, പ്രത്യേക കൃത്യതയുള്ള സാങ്കേതികവിദ്യകള്‍ പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ദൃശ്യവും അദൃശ്യവുമായ വികിരണം ഉള്‍ക്കൊള്ളുന്ന ആധുനിക ഉപകരണങ്ങളും പാസ്പോര്‍ട്ട് ചിപ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ വായിക്കുന്നതിനുള്ള ഉപകരണങ്ങളും എക്‌സാമിനേഷന്‍ കേന്ദ്രം ഉപയോഗിക്കുന്നു. കേന്ദ്രത്തില്‍ റിമോട്ട് പരീക്ഷാ ഉപകരണവും പരിശോധനയ്ക്ക് സജ്ജമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
