മസ്‌കത്ത്: ഒമാനില്‍ ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി. ആരോഗ്യ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, റോയല്‍ ഒമാന്‍ പോലീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് അറസ്റ്റ്. ബോട്ടോക്‌സും ഫില്ലര്‍ കുത്തിവയ്പ്പുകളും നടത്തിയ ലൈസന്‍സില്ലാത്ത നിരവധി പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. സ്ത്രീ തൊഴിലാളികളാണ് അറസ്റ്റിലായത്. സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള സിറിഞ്ചുകളും മെഡിക്കല്‍ സാമഗ്രികളും പരിശോധനയില്‍ പിടിച്ചെടുത്തു.
നിയമ ലംഘകരെ ജുഡീഷ്യല്‍ അധികാരികള്‍ക്ക് റഫര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ജനറല്‍ ഡയറക്ടറേറ്റിലെ ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിലെ ഒരു സംഘവും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരും പരിശോധനയില്‍ പങ്കെടുത്തു. കുര്‍മിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ ബോട്ടോക്സ്, ഫില്ലര്‍ കുത്തിവയ്പ്പുകള്‍ നടത്തുന്ന ലൈസന്‍സില്ലാത്ത പ്രാവസികള്‍ പിടിയിലായി.
ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ അല്ലെങ്കില്‍ ലൈസന്‍സുള്ള സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രം പോകണമെന്ന് ആരോഗ്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. നിയമ ലംഘനങ്ങള്‍ ഉപഭോക്തൃ സംരക്ഷണത്തിനുള്ള ജനറല്‍ അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
