ഇസ്താംബൂൾ: ഇസ്താംബൂളിൽ 16 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 29 പേർ കൊല്ലപ്പെട്ടു. ബെസിക്താസ് ജില്ലയിൽ മാസ്‌ക്വറേഡിലെ നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഫ്ലോറിന്റെ താഴെയുള്ള ഒന്നും രണ്ടും നിലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായതെന്ന് ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നവീകരണ ജോലികൾക്കിടെ തീ പടരുകയായിരുന്നു. നിശാക്ലബിലെ സൗണ്ട് ഇൻസുലേഷൻ, അലങ്കാര നവീകരണ ജോലികൾക്കിടെയുണ്ടായ സ്ഫോടനത്തിൽ നിന്ന് ഫൈബർ മെറ്റീരിയലുകളിലേക്ക് തീപിടിച്ചെന്നാണ് വിവരം.
കെട്ടിടത്തിന് ഒരു എക്സിറ്റ് മാത്രമേയുള്ളൂവെന്നും ഉള്ളിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും പുക ശ്വസിച്ചാണ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.47ഓടെയാണ് തീപിടിത്തമുണ്ടായത്. അന്വേഷണത്തിൻ്റെ ഭാഗമായി എട്ട് പേരെ കസ്റ്റഡിയിലെടുത്തതായി സിറ്റി ഗവർണറുടെ ഓഫീസ് അറിയിച്ചു.
