അബുദാബി: മകളെ ആയയുടെ/ നാനിയുടെ പരിചരണത്തിലാക്കി എട്ട് ദിവസം വിദേശത്തേക്ക് പോയ അമ്മയ്ക്ക് അബുദാബി സിവിൽ ഫാമിലി കോടതി 80,000 ദിർഹം പിഴ ചുമത്തി. പിതാവ് നാട്ടിൽ ഉണ്ടായിരിക്കെ മകളുടെ ചുമതല അദ്ദേഹത്തെ ഏൽപ്പിക്കാതെ ആയയെ ഏൽപ്പിച്ചതിനാണ് നടപടി. പിഴത്തുക ചോദ്യം ചെയ്ത് അമ്മ സമർപ്പിച്ച ഹർജി തള്ളിയ അപ്പീൽ കോടതി സിവിൽ കോർട്ട് വിധി ശരിവച്ചു.
വിദേശത്തായിരുന്ന എട്ട് ദിവസങ്ങളിൽ ഓരോ ദിവസത്തിനും 10,000 ദിർഹം വീതം കണക്കാക്കിയാണ് കോടതി പിഴ നിശ്ചയിച്ചത്. വിവാഹബന്ധം വേർപെടുത്തിയെങ്കിലും കുട്ടിയുടെ സംയുക്ത കസ്റ്റഡി അവകാശം മാതാപിതാക്കൾക്ക് രണ്ടുപേർക്കും ഉണ്ട്. അമ്മ വിദേശത്തുപോയ എട്ട് ദിവസവും കുട്ടിയെ സ്വന്തം നിലയിൽ പരിചരിക്കാൻ താൻ സന്നദ്ധനായി നാട്ടിലുണ്ടായിരുന്നുവെന്ന് പിതാവ് കോടതിയെ അറിയിക്കുകയായിരുന്നു. അമ്മയുടെ അഭാവത്തിൽ കുട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത അപരിചിതനായ ഒരു പുരുഷൻ ഇതേ വീട്ടിൽ തങ്ങിയിരുന്നതായും കോടതി കണ്ടെത്തി. കൂടാതെ, അമ്മ വിദേശത്തായിരുന്ന സമയത്ത് കുട്ടിയെ പൂച്ച മാന്തുകയും തുടർന്ന് പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷൻ നൽകേണ്ടി വരികയും ചെയ്തതായും കണ്ടെത്തിയതിനെ തുടർന്നാണ് വിധി.
കുട്ടികളെ പരിചരിക്കാൻ ആയമാരെ ഏൽപ്പിക്കുന്നത് കുറ്റകരമല്ലെങ്കിലും ഉത്തരവാദപ്പെട്ട പിതാവ് നാട്ടിലുള്ളപ്പോൾ അദ്ദേഹത്തെ ഒഴിവാക്കി കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കുംവിധം വിദേശത്തുപോയതാണ് സംയുക്ത കസ്റ്റഡി നിബന്ധനകളുടെ ലംഘനമായി കോടതി വിലയിരുത്തി. നിയമപ്രകാരം സംയുക്ത കസ്റ്റഡി ഉത്തരവുകൾ ലംഘിക്കുന്ന രക്ഷിതാക്കൾക്ക് പിഴ ചുമത്താൻ കുടുംബ കോടതിക്ക് പൂർണ അധികാരമുണ്ട്. അതേസമയം ഇനി വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ കുട്ടിയെ പിതാവിനെ ഏൽപ്പിക്കണമെന്നും ഒപ്പം കൊണ്ടുപോകണമെങ്കിൽ പിതാവിന്റെ രേഖാമൂലമുള്ള അനുമതിയോ കോടതിയുടെ പ്രത്യേക അനുമതിയോ വാങ്ങണമെന്നും കോടതി നിർദേശിച്ചു. മാതാപിതാക്കളിൽ ഒരാളുടെയെങ്കിലും നേരിട്ടുള്ള പരിചരണമില്ലാതെ കുട്ടിയെ വിടരുതെന്നും ഈ വീഴ്ച ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കുമെന്നും കോടതി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
