കെയ്റോ: നിലവിൽ വിപണിയിലുള്ള ആറ് പ്രമുഖ മരുന്നുകൾ പിൻവലിക്കുന്നതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം. ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റിയുടേതാണ് നടപടി. നിലവിൽ വിപണിയിലുള്ള ചില മരുന്നുകളുടെ മുഴുവൻ ശേഖരവും പിടിച്ചെടുക്കാനും അടിയന്തര നിർദ്ദേശം പുറപ്പെടുവിച്ചു.
ക്ലോർഡിയാസെപോക്സൈഡ് (chlordiazepoxide) ഘടകമായി അടങ്ങിയിട്ടുള്ള മരുന്നുകളാണ് പിൻവലിച്ചത്. ഈ മരുന്നുകൾ നിർമ്മാതാക്കൾക്ക് തിരികെ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടതായി ‘കെയ്‌റോ 24’ റിപ്പോർട്ട് ചെയ്തതായി അൽ ഷാർഖ് റിപ്പോർട്ട് ചെയ്തു.
CLOXIDE – DIBREX – COLOVERIN A – LIBRAX – CLIDIASPASM – EPIRAX എന്നീ മരുന്നുകളാണ് പിൻവലിച്ചത്. ഈ ഉൽപ്പന്നങ്ങളുടെ നിലവിലുള്ള ശേഖരം പിടിച്ചെടുക്കുന്നതിനും അവയുടെ ഉടമസ്ഥരായ കമ്പനികളിലേക്ക് തിരികെ അയക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ വെയർഹൗസുകളുടെയും മരുന്ന് വിതരണ-വിൽപ്പന സ്ഥാപനങ്ങളുടെയും ചുമതലയുള്ളവരോട് ഡ്രഗ് അതോറിറ്റി നിർദ്ദേശിച്ചു. തിരികെ നൽകുന്ന ഉൽപ്പന്നങ്ങൾ നിർമ്മാതാക്കൾക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി ഊന്നിപ്പറഞ്ഞു. ഇതുസംബന്ധിച്ച വിവരങ്ങൾ (റിട്ടേൺ നോട്ടീസ്) 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ചയ്ക്കകം ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റിയുടെ ഇൻസ്‌പെക്ടർമാർക്ക് സമർപ്പിക്കേണ്ടതുമാണ്.
പ്രാദേശിക വിപണിയിൽ ലഭ്യമായ മരുന്നുകളെ നിരീക്ഷിക്കുന്നതിനും, മരുന്നുകളുടെ വിതരണത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും നിർദ്ദേശങ്ങളും വിതരണ കമ്പനികൾ, ഫാക്ടറികൾ, സംഭരണശാലകൾ, മരുന്ന് സ്ഥാപനങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി നിർവ്വഹിക്കുന്ന നിയന്ത്രണ ചുമതലകളുടെ ഭാഗമായാണ് ഈ തീരുമാനം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
