തിരുവനന്തപുരം: മാട്രിമോണിയില്‍ വിവാഹപരസ്യം നല്‍കി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിലായി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയായ രേഷ്മ ചന്ദ്രശേഖരനാണ് പിടിയിലായത്. പതിനൊന്നാമത്ത് വിവാഹത്തിന് തൊട്ടുമുമ്പാണ് യുവതി പിടിയിലായത്.
വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വിവാഹത്തിനു തൊട്ടുമുമ്പ് തിരുവനന്തപുരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയല്‍ പരസ്യത്തില്‍ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പര്‍ നല്‍കി. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളില്‍ വച്ച് കണ്ടുമുട്ടി. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതില്‍ അമ്മയ്ക്ക് താല്‍പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സംസ്‌കൃതത്തില്‍ പിഎച്ച്ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂണ്‍ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യ വിവാഹമെന്നാണ് പറഞ്ഞിരുന്നത്. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ സുഹൃത്തിന്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയും തുടര്‍ന്ന് രേഷ്മയുടെ ബാഗ് പരിശോധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
രേഷ്മയുടെ ബാഗില്‍ നിന്ന് മുന്‍പ് നടന്ന വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റുകൾ കണ്ടത്തി. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. വരന്‍ നല്‍കുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാന്‍. പിറ്റേന്ന് തൊടുപുഴയില്‍ പുസ്തകം വാങ്ങാന്‍ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
