കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ അച്ഛന്റെ സഹോദരനാണ് പ്രതി. ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പീഡനം നടന്നത് വീടിനുള്ളില്‍ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്‌സോ, ബാലനീതി വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പിതാവിന്റെ സഹോദരനില്‍നിന്ന് കുട്ടി അതിക്രൂരമയ പീഡനമാണ് നേരിട്ടത് എന്നാണ് വിവരം.
പോസ്റ്റ്മോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങളാണ് നിര്‍ണ്ണായകമായത്. മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെടുന്നതിന് മുന്‍പ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇതിന് പിന്നാലെയായിരുന്നു പോലീസിന്റെ നടപടി.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ അച്ഛന്റെ സഹോദരനെ പുത്തന്‍കുരിശ് പൊലീസ് രാത്രി കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോക്‌സോ, ബാലനീതി വകുപ്പുകള്‍ ചുമത്തി ഇന്നലെ രാത്രി തന്നെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് നിലവിലെ വിവരം. അമ്മ ഇക്കാര്യം പ്രതിയോട് ചോദിച്ചിരുന്നതായും വിവരമുണ്ട്. അതുകൊണ്ടി തന്നെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ഒന്നര വര്‍ഷം കുട്ടി ക്രൂര പീഡനത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്. മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിച്ചു. അമ്മ നല്‍കിയ നിര്‍ണായക വിവരമാണു പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയില്‍നിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ അമ്മ വൈകിട്ട് ആറരയോടെയാണ് ചാലക്കുടി പുഴയിലേക്ക് കുട്ടിയെ എറിയുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 2.20ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്താണ് എറണാകുളം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണ്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായ സംശയം പൊലീസിനെ അറിയിക്കുന്നത്. ഈ സമയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്ന അമ്മയെ തിരികെ കൊണ്ടുവന്ന് ആലുവ റൂറല്‍ എസ്പി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണു പീഡത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം ലഭിക്കുന്നത്. ഭര്‍ത്താവിന്റെ സഹോദരങ്ങളുമായാണു കുട്ടി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത് എന്നതായിരുന്നു അമ്മ പറഞ്ഞത്. തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് ഇക്കാര്യം പുത്തന്‍കുരിശ് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പുത്തന്‍കുരിശ് പൊലീസ് പിതൃസഹോദരന്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
പ്രതി ആദ്യ ഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ച പൊലീസ് ഇയാള്‍ ലൈംഗികവൈകൃതം ഉള്ളയാളാണെന്നു മനസിലാക്കി. പിന്നീട് രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിലിനൊടുവില്‍ പ്രതി കുറ്റസമ്മതം നടത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. സ്വന്തം വീട്ടില്‍ വച്ച് കുട്ടി നിരവധിത്തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് പ്രതി പൊലീസിനോടു സമ്മതിച്ചിട്ടുള്ളത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
