അബുദാബി: യുഎഇയിൽ സന്ദർശക വീസ നിയമം കർശനമാക്കിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പ്രതിസന്ധിയിൽ. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങിയെത്താനാകാതെ വെട്ടിലായത്. ഇവരിൽ വനിതകളുമുണ്ട്.
രാജ്യം വിടാതെ രണ്ട് തവണയായി ഒരുമാസം വീതം വീസയുടെ കാലാവധി നീട്ടാൻ വ്യവസ്ഥയുണ്ടെങ്കിലും നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ എക്സിറ്റ് അടിച്ച് രാജ്യത്തിന് പുറത്തുപോയി വീണ്ടും പുതിയ വീസ എടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കണക്കിലെടുത്ത് ട്രാവൽ ഏജൻസി മുഖേന മിക്കവരും മറ്റ് ജിസിസി രാജ്യങ്ങളിലേയ്ക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി യാത്ര ചെയ്യുന്നത്.
ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ള പല വിമാന കമ്പനികളും ഇതിനായി റൗണ്ട് ദ ട്രിപ്പ് ടിക്കറ്റുകളും നൽകുന്നുണ്ട്. അതേസമയം ഇത്തരത്തിൽ തിരിച്ചെത്തിയശേഷം നൽകിയ വീസ അപേക്ഷകളെല്ലാം തള്ളിയതായാണ് വിവരം. ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ യുഎഇ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. അപേക്ഷകൾ തള്ളിയതോടെ പലരെയും വിമാനത്താവളങ്ങളിൽ നിന്ന് തന്നെ നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ് ട്രാവൽ ഏജൻസികൾ.
ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് പുതുതായി സന്ദർശക വീസയ്ക്ക് നൽകിയ അപേക്ഷകളും തള്ളിയതായാണ് വിവരം. ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും ഉൾപ്പെടെ സമർപ്പിച്ചിട്ടും അപേക്ഷകളും തള്ളിപ്പോയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
സന്ദർശക വീസയിലെത്തി നാട്ടിലേയ്ക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
