ദോഹ: ഖത്തറിലെ അത്യാധുനിക നഗരമായ ലുസൈല്‍ സിറ്റി സ്മാര്‍ട്ടാക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയയാണ് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിലെ റിയാദില്‍ നടന്ന സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ 2024 എക്സിബിഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത അല്‍ അത്തിയ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായി വിജ്ഞാന സമ്പദ്വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രധാന പദ്ധതികള്‍ എന്നിവ വിശദമായി വിശദീകരിച്ചു. ജീവിത നിലവാരവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്ന സാമ്പത്തികവും സാമൂഹികവുമായ വികസന ലക്ഷ്യങ്ങളുമായി രാജ്യത്തിന്റെ നഗര ആസൂത്രണത്തിന്റെ ക്രമീകരണം ഉറപ്പാക്കാനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായി ലുസൈല്‍ സിറ്റിയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും ഉപയോക്തൃ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും മാറ്റം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തത്സമയ ഡാറ്റാ വിശകലനവും ഉപയോഗിച്ച് കാര്യക്ഷമതയും സുസ്ഥിരതയും സംയോജിത ആശയവിനിമയവും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
16.77 കോടി റിയാല്‍ മുടക്കിയാണ് ലുസൈല്‍ നഗരത്തെ സ്മാര്‍ട്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി സിംഗപ്പൂര്‍ ആസ്ഥാനമായ എസ്.ടി എഞ്ചിനീയറിംഗുമായി ഖത്തര്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പണികള്‍ ആരംഭിച്ച് 2027ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലുസൈല്‍ സ്മാര്‍ട്ടാകുന്നതോടെ ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
