ദോഹ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് ശക്തമായി അപലപിച്ചു. ഗസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇസ്രായേല്‍ അധിനിവേശ സേന അടുത്തിടെ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് രംഗത്തെത്തി.
അല്‍ ജസീറയുടെ ആറ് മാധ്യമ പ്രവര്‍ത്തകര്‍ ‘ഇസ്ലാമിക് ജിഹാദ് ഭീകരര്‍’/ഹമാസ് പ്രസ്ഥാനവുമായി ബന്ധമുള്ളവരാണെന്നായിരുന്നു ഇസ്രയേലിന്റെ പരസ്യമായ ആരോപണം. ബുധനാഴ്ച, സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇസ്രായേല്‍ സൈന്യം ആരോപണമുന്നയിച്ചത്. മാധ്യമപ്രവര്‍ത്തകരും ഹമാസും തമ്മിലുള്ള സൈനിക ബന്ധം വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ രേഖകള്‍ ഉണ്ടെന്നും ഇസ്രയേല്‍ സൈന്യം അവകാശവാദമുന്നയിച്ചു.
അതേസമയം ആരോപണങ്ങള്‍ അല്‍ജസീറ നിഷേധിച്ചു. ”നമ്മുടെ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി ചിത്രീകരിക്കുന്ന ഇസ്രായേല്‍ അധിനിവേശ സേനയെ അല്‍ ജസീറ നിരാകരിക്കുകയും കെട്ടിച്ചമച്ച തെളിവുകള്‍ ഉപയോഗിക്കുന്നതിനെ അപലപിക്കുകയും ചെയ്യുന്നു,”- അല്‍ ജസീറ നെറ്റ്വര്‍ക്ക് വ്യക്തമാക്കി. തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുള്ള അവരുടെ ചുമതലകള്‍ നിറവേറ്റുന്നു. ഗസ മുനമ്പിലെ യുദ്ധത്തിന്റെ വിനാശകരമായ ആഘാതങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്യുന്നുവെന്നും അല്‍ ജസീറ കൂട്ടിച്ചേര്‍ത്തു. ഇത്തരം ആരോപണങ്ങള്‍ മേഖലയില്‍ അവശേഷിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടി.
പരിക്കേറ്റ ക്യാമറാ ഓപ്പറേറ്റര്‍മാരായ ഫാദി അല്‍-വാഹിദി, അലി അല്‍-അത്തര്‍ എന്നിവരെ മെഡിക്കല്‍ സംബന്ധമായി ഗസയില്‍ നിന്ന് മാറ്റാനുള്ള അപേക്ഷ നിരസിച്ച ഇസ്രയേല്‍ തീരുമാനത്തെ അല്‍ ജസീറ പരസ്യമായി അപലപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലി സൈന്യത്തിന്റെ ആരോപണം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
