ദോഹ: ഖത്തറില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഖത്തര്‍ ടിവിയോട് സംസാരിക്കവെ മന്ത്രാലയത്തിന്റെ ഹജ്, ഉംറ വകുപ്പ് ഡയറക്ടര്‍ അലി സുല്‍ത്താന്‍ അല്‍ മുസൈഫാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീര്‍ത്ഥാടകരുടെ യഥാര്‍ത്ഥ എണ്ണം കൃത്യസമയത്ത് കിട്ടുന്നതിനും മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒരുക്കുന്നതിന് മതിയായ സമയം ലഭിക്കുന്നതിനും നേരത്തെയുള്ള രജിസ്‌ട്രേഷന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഹജ്ജ് മന്ത്രാലയം ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ഓരോ രാജ്യത്തിനും അനുവദിച്ച ക്വാട്ടയും പ്രഖ്യാപിച്ചതിന് ശേഷമാണ് ഹജ്ജ് രജിസ്‌ട്രേഷനായി ഖത്തര്‍ ഔഖാഫ് പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ”രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ക്കായുള്ള പ്രീ-പ്ലാന്‍ വികസിപ്പിക്കുന്നതിലും കഴിഞ്ഞ സീസണുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ പഠിക്കുന്നതിലും അവ ഒഴിവാക്കുന്നതിലും ചില പോയിന്റുകള്‍ സജ്ജീകരിക്കുന്നതിലും ഇത് പ്രധാന പങ്കുവഹിച്ചതായി കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് രജിസ്‌ട്രേഷന്‍ സംവിധാനത്തിലെ ചില ഫീല്‍ഡുകള്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 22 വരെ രജിസ്ട്രേഷന്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും ഹജ് പെര്‍മിറ്റുകള്‍ നേടാനും ലൈസന്‍സുള്ള ഹജ് ഓപ്പറേറ്റര്‍മാരുമായി കരാര്‍ ഉണ്ടാക്കാനും മന്ത്രാലയം നിര്‍ദേശിച്ചു.ഹജ്ജ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഉടന്‍ ഇലക്ട്രോണിക് റാഫിള്‍ ആരംഭിക്കുകയും നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും.
4,400 തീര്‍ത്ഥാടകര്‍ക്കാണ് ഇത്തവണ ഖത്തറില്‍ നിന്ന് ഹജ്ജിന് അവസരമുള്ളത്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ പ്രായം 18 വയസ്സില്‍ കുറവായിരിക്കരുത്. തീര്‍ത്ഥാടകര്‍ക്കൊപ്പം മൂന്ന് സഹയാത്രികരെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ട്. ഗള്‍ഫ് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും കുറഞ്ഞത് 45 വയസ്സ് പ്രായമുണ്ടായിരിക്കണം, കൂടാതെ അവരുടെ രാജ്യത്ത് താമസിക്കുന്ന കാലയളവ് 15 വര്‍ഷത്തില്‍ കുറവായിരിക്കരുത്. ഒരു അപേക്ഷയില്‍ ഒരു കൂട്ടാളിയെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
