ഡല്‍ഹി: യുപിഐ ലൈറ്റ് വഴിയുള്ള ഓരോ ഇടപാടിന്റെയും പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. സ്മാര്‍ട്ട്‌ഫോണോ ഇന്റര്‍നെറ്റോ ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താവുന്ന സൗകര്യമായ യുപിഐ123പേ, കുറഞ്ഞതുകയുടെ ഇടപാടുകള്‍ നടത്താവുന്ന യുപിഐ ലൈറ്റ് എന്നിവയിലാണ് ഇളവ്. 2022 മാര്‍ച്ചില്‍ അവതരിപ്പിച്ച യുപിഐ123 പേയില്‍ ഓരോ ഇടപാടിലും പരമാവധി 5,000 രൂപയേ അയക്കാമായിരുന്നുള്ളൂ, ഇത് 10,000 രൂപയായി ഉയര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക് ഇന്ന് വ്യക്തമാക്കി.
ഇത് സംബന്ധിച്ച നിബന്ധനകള്‍ എന്‍പിസിഐ ഉടന്‍ പുറത്തിറക്കും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഫീച്ചര്‍ ഫോണുകളിലൂടെ കോള്‍ സൗകര്യം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന സംവിധാനമാണ് യുപിഐ123പേ. മലയാളം ഉള്‍പ്പെടെ 12 പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാണ്. യുപിഐ ലൈറ്റിലും പരിധി കൂട്ടി.
യുപിഐ ലൈറ്റ് വാലറ്റില്‍ സൂക്ഷിക്കാവുന്ന പണത്തിന്റെ പരിധി 5,000 രൂപയാകും. യുപിഐ ലൈറ്റ് വഴി നടത്താന്‍ ആകുന്ന ഓരോ ഇടപാടിന്റെയും പരിധി 500 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തി. യുപിഐ ലൈറ്റിന്റെ വാലറ്റ് പരിധി നേരത്തെ 2,000 രൂപയായിരുന്നു. ഇത് 5,000 രൂപയായി ഉയര്‍ത്തിയത് ഉപയോക്താക്കള്‍ക്ക് നേട്ടമാകും. ഇന്റര്‍നെറ്റില്ലാതെ തന്നെ ഫീച്ചര്‍ ഫോണുകളിലൂടെ നടത്താവുന്ന ഇടപാടുകളുടെ പരിധി 10,000 രൂപയായി ഉയരും. നേരത്തെ പരമാവധി തുക 5,000 രൂപയായിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
