റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് പേര്‍ക്ക് മെർസ് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഏപ്രില്‍ 10നും 17നും ഇടയിലാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മെര്‍സ് വൈറസ് ബാധ സൗദിയില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിച്ചു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്നറിയപ്പെടുന്ന രോഗത്തിന്റെ പുതിയ മൂന്ന് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
റിയാദിലാണ് രോഗം സ്ഥിരീകരിച്ചത്. 56 നും 60 നും ഇടയില്‍ പ്രായമുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം റിയാദിലെ ഒരു ആശുപത്രിയിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. അത് എങ്ങനെ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സൗദി പൗരന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് ഈവര്‍ഷം മെര്‍സ് രോഗബാധ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം നാലായി. ഇതുവരെ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
