ദോഹ: ഖത്തറിൽ ലൈസൻസില്ലാതെ ചികിത്സാ, സൗന്ദര്യവർദ്ധക പ്രവർത്തനങ്ങൾ നടത്തിയതിന് മൂന്ന് പേർ അറസ്റ്റിൽ. യൂറോപ്യൻ പൗരന്മാരാണ് അറസ്റ്റിലായത്.
അംഗീകൃത അധികൃതരിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ ചികിത്സാ-സൗന്ദര്യവർദ്ധക സേവനങ്ങൾ നൽകി വന്ന മൂന്ന് യൂറോപ്യൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) പിടികൂടിയതായി അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് നടപടി.
ലൈസൻസില്ലാത്ത ഒരു കേന്ദ്രത്തിൽ ചികിത്സാ-സൗന്ദര്യവർദ്ധക സേവനങ്ങൾ നൽകുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഉപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങളും സാമഗ്രികളും മെഡിക്കൽ സാധനങ്ങളും പരിശോധനയ്ക്കിടെ കണ്ടെടുത്തതായും മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം പ്രതികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും ലൈസൻസ് പരിശോധിക്കാതെയും, ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് അംഗീകൃത അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താതെയും ചികിത്സാ-സൗന്ദര്യവർദ്ധക സേവനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ കണ്ട് അവയെ സമീപിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
