ടെഹ്‌റാന്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ച കേസില്‍ ഗായകൻ അമിര്‍ തതാലു എന്നറിയപ്പെടുന്ന ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ദിവസമാണ് കോടതി ഗായകന് വധശിക്ഷ വിധിച്ചതെന്ന് ഇറാനിയന്‍ പത്രത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്‌റാനിലെ ക്രിമിനല്‍ കോടതിയുടേതാണ് വിധി. 2016ല്‍ തതാലു നിരവധിക്കേസുകളില്‍ അറസ്റ്റിലായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ ജയിലിലടക്കുകയും ചെയ്തു. 2018ല്‍ ജയില്‍ മോചിതനായതിന് ശേഷം തതാലു തുര്‍ക്കിയിലേക്ക് പോകുകയും നിരവധി ആല്‍ബങ്ങള്‍ നിര്‍മിക്കുകയും വലിയ കണ്‍സേര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതുവരെ 21 ആല്‍ബങ്ങളാണ് തതാലു ചെയ്തത്. 2021ലാണ് അവസാന ആല്‍ബം പുറത്തിറങ്ങിയത്.
2023ല്‍ പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി അധികാരികള്‍ ഇസ്താംബൂളില്‍ നിന്നുള്ള ഇയാളുടെ പ്രവേശനം തടയുകയും ഇറാനിയന്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തീര്‍പ്പുവരാത്ത കുറ്റങ്ങളില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ചതിന് നേരത്തെ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇറാനിയന്‍ ഭരണകൂടത്തിനെതിരായ പ്രചരണം, അശ്ലീലമായ ഉള്ളടക്കം എന്നീ കേസുകളിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
