ദോഹ: വേഗതയേറിയ ട്രാക്ക് അഥവാ ‘ഫാസ്റ്റ് ലെയ്‌നിൽ’ (ഏറ്റവും ഇടത് വശത്തെ ട്രാക്ക്) നിശ്ചിത വേഗതയിൽ താഴെ വാഹനം ഓടിക്കാതിരിക്കുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടുമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം. ഫാസ്റ്റ് ലെയ്‌നിൽ നിശ്ചിത വേഗതയിൽ താഴെ വാഹനം ഓടിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. നിശ്ചിത വേഗത പാലിക്കാനും തങ്ങളുടെ വേഗതയ്ക്ക് അനുയോജ്യമായ ട്രാക്ക് തിരഞ്ഞെടുക്കാനും ഡ്രൈവർമാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
റോഡുകളിൽ നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗത പരിധി ലംഘിക്കാൻ പാടില്ല. എന്നാൽ, അടിയന്തര സേവനത്തിനായി പോകുന്ന പോലീസ്, ആംബുലൻസ്, അഗ്നിശമന സേന, രക്ഷാപ്രവർത്തന വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്കും, ഗുരുതരാവസ്ഥയിലുള്ള രോഗിയെയോ പരിക്കേറ്റ വ്യക്തിയെയോ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർക്കും ഇതിൽ ഇളവുണ്ട്. അതേസമയം ഇത്തരക്കാർ മുന്നറിയിപ്പ് സംവിധാനങ്ങൾ (warning and alert devices) ഉപയോഗിക്കുകയും, കടന്നുപോകുമ്പോൾ ഗതാഗത സുരക്ഷയ്ക്കായി ആവശ്യമായ അളവിൽ വേഗത കുറയ്ക്കുകയും വേണം.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി, കാൽനടയാത്രക്കാർക്കുള്ള ക്രോസിംഗുകൾ, ജനവാസമേഖലകൾ, തിരിവുകൾ, വളവുകൾ, കയറ്റിറക്കങ്ങൾ, കവലകൾ, റൗണ്ട് എബൗട്ടുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയ്ക്ക് അടുത്തുകൂടി പോകുമ്പോഴോ, നഗരചത്വരങ്ങളിലേക്ക് (squares) പ്രവേശിക്കുമ്പോഴോ, സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപമെത്തുമ്പോഴോ വാഹനത്തിന്റെ വേഗത കുറയ്ക്കണം. ആവശ്യമുണ്ടായാൽ വാഹനം നിർത്താനോ വേഗത കുറയ്ക്കാനോ സാധിക്കുന്ന വിധത്തിൽ വാഹനത്തെ നിയന്ത്രിക്കുകയും, റോഡിന്റെ അവസ്ഥ, വാഹനത്തിന്റെയും അതിലെ ഭാരത്തിന്റെയും അവസ്ഥ, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് വേഗത ക്രമീകരിക്കുകയും ചെയ്യുക. അസാധാരണമാംവിധം കുറഞ്ഞ വേഗതയിൽ വാഹനം ഓടിച്ച് മറ്റ് വാഹനങ്ങളുടെ സാധാരണ ഗതാഗതത്തെ തടസ്സപ്പെടുത്താതിരിക്കുക.
റോഡിലെ സുരക്ഷയ്ക്കും സുരക്ഷിതമായ ഡ്രൈവിംഗിനും അനിവാര്യമായ സാഹചര്യത്തിലല്ലാതെ, വാഹനം നിർത്താനോ വേഗത കുറയ്ക്കാനോ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കരുത്. വാഹനം സാവധാനത്തിലാക്കാൻ തുടങ്ങുമ്പോൾ വ്യക്തമായും മുന്നറിയിപ്പ് നൽകുക.
ട്രാഫിക് നിയമത്തിലെ വകുപ്പുകളിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും ഒരു ആഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷയ്ക്കും, മൂവായിരം റിയാലിൽ കുറയാത്തതും പതിനായിരം റിയാലിൽ കൂടാത്തതുമായ പിഴയ്ക്കും, അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന ശിക്ഷയ്ക്കോ വിധേയനാകുന്നതാണ്. മറ്റേതെങ്കിലും നിയമപ്രകാരം നിഷ്കർഷിച്ചിട്ടുള്ള കൂടുതൽ കഠിനമായ ശിക്ഷകൾക്ക് ബാധകമായ വ്യവസ്ഥകൾക്ക് വിരുദ്ധമാകാതെ തന്നെ, ഈ നിയമത്തിലെ 40, 53 (ഉപവകുപ്പുകൾ 5, 6), 60 (ഖണ്ഡിക 1), 61, 65 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളും മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിലേക്കുള്ള തടവുശിക്ഷയ്ക്കും, അഞ്ഞൂറ് റിയാലിൽ കുറയാത്തതും രണ്ടായിരം റിയാലിൽ കൂടാത്തതുമായ പിഴയ്ക്കും വിധേയനാകുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
