ദോഹ: ഖത്തറിലെ യുഎസ് എയര്‍ബേസിന് നേരെ ഇറാന്റെ ആക്രമണം. സൈനിക താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ അയച്ചു. അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ആക്രമണം.
ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതിരോധം ശക്തമാക്കുമെന്നും ആക്രമണത്തിന്റെ സ്വഭാവത്തിനും വ്യാപ്തിക്കും ആനുപാതികമായും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായും നേരിട്ട് പ്രതികരിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എല്ലാ സൈനിക നടപടികളും ഉടനടി നിര്‍ത്തിവെച്ച് ചര്‍ച്ചകളിലേക്ക് കടക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
ഇറാന്റെ മിസൈല്‍ ആക്രമണം ഖത്തര്‍ പ്രതിരോധിച്ചു. ഇറാനിയന്‍ മിസൈലുകള്‍ വിജയകരമായി തടയുകയും ചെയ്തു. നിലവില്‍ രാജ്യത്തെ വ്യോമപാത അടച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു പ്രസ്താവന പിന്നീട് പ്രതിരോധ മന്ത്രാലയം പുറത്തിറക്കുമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
