കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളില്‍ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ക്യാമറാ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കാനും റോഡപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. വാഹനമോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പോലുള്ള കുറ്റകൃത്യങ്ങള്‍ ക്യാമറാ സംവിധാനം കണ്ടെത്തും.
റോഡുകളിലെ സുരക്ഷാ നിരക്ക് മെച്ചപ്പെടുത്തുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് സംരംഭമെന്ന് കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 4.9 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് ട്രാഫിക് സംവിധാനങ്ങള്‍ വികസിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി കനത്ത പിഴ ചുമത്തുന്ന പുതിയ ട്രാഫിക് നിയമവും ഉടന്‍ കുവൈത്തില്‍ പ്രബല്യത്തില്‍ വരും. 90 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗം, അശ്രദ്ധ, അമിത വേഗത തുടങ്ങിയ കാരണങ്ങളാണെന്നും അധികൃതര്‍ വ്യക്തമാക്കി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 75 കുവൈത്തി ദിനാറും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 30 കുവൈത്തി ദിനാറും അശ്രദ്ധമായി വാഹനമോടിച്ചാല്‍ 150 കുവൈത്തി ദിനാറുമാണ് പിഴ.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
