കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തതിനെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 12 മണിക്കൂറിനിടെ 78 വിമാന സർവീസുകള്‍ റദ്ദാക്കി. റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരിൽ ഭൂരിഭാഗവും വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ റദ്ദായ വിവരം അറിഞ്ഞത്. ഇതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. പ്രതിഷേധിച്ച യാത്രക്കാരെ പോലീസ് എത്തിയാണ് അനുനയിപ്പിച്ചത്.
സർവീസുകൾ ആയതോടെ വിസ കാലാവധി കഴിയുന്നവരുടേയും ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുന്നവരുടേയും യാത്രകൾ മുടങ്ങി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി.
വ്യോമയാന അതോറിറ്റി വിഷയത്തിൽ ഇടപെട്ടതായാണ് റിപ്പോർട്ട്. അലവന്‍സ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഇരുന്നൂറിലേറെ ജീവനക്കാരാണ് പണിമുടക്കുന്നത്. എന്നാല്‍ ക്യാബിന്‍ ക്രൂവിന്‍റെ സമരം നിയമവിരുദ്ധമാണെന്നും എയര്‍ ഇന്ത്യഎക്സ്പ്രസിലെ മാറ്റം അംഗീകരിക്കാത്തവരാണ് സമരത്തിലെന്നുമാണ് വിമാന കമ്പനിയുടെ വിശദീകരണം.
അതേസമയം യാത്ര പുനക്രമീകരിക്കാനോ പണം മടക്കി വാങ്ങനോ യാത്രക്കാർക്ക് അവസരം ഉണ്ടാകുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു. അടിയന്തിര ആവശ്യമുള്ള ആളുകൾക്ക് അടുത്ത ദിവസത്തെ വിമാനത്തിൽ തന്നെ യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു.
