ദോഹ: ഖത്തറില്‍ പുതിയ തൊഴില്‍ നയം പ്രഖ്യാപിച്ചു. സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുക, വിദഗ്ദ തൊഴില്‍ മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉയര്‍ത്തുക എന്നിവ ലക്ഷ്യമിടുന്നതാണ് പുതിയ തൊഴില്‍ നയം. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ്. 2024-2030 ദേശീയ തൊഴില്‍ നയമാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ തൊഴില്‍ മന്ത്രി ഡോ.അലി ബിന്‍ സ്‌മൈക് അല്‍ മര്‍റിയാണ് ഫലപ്രദവും ഉയര്‍ന്ന ഉല്‍പാദനക്ഷമതയുമുള്ള തൊഴില്‍മേഖല സൃഷ്ടിച്ചെടുക്കുന്നതിനുള്ള ദേശീയനയം അവതരിപ്പിച്ചു.
ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലകളിലേക്ക് പ്രവാസികളെ ആകര്‍ഷിക്കാനായും പുതിയ തൊഴില്‍ നയത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിദഗ്ധ തൊഴില്‍ മേഖലകളിലെ പ്രവാസികളുടെ പങ്കാളിത്തം 20ല്‍ നിന്ന് 24ശതമാനമായി ഉയര്‍ത്തും. തൊഴിലധിഷ്ഠിത വിസ സംവിധാനങ്ങളും റിക്രൂട്ട്‌മെന്റ് നയങ്ങളും പരിഷ്‌കരിക്കും. രാജ്യത്തെ തൊഴില്‍ മേഖലകൡലേക്ക് വൈദഗ്ദ്യമുള്ള പ്രവാസി പ്രൊഫഷണലുകളേയും സംരംഭകരേയും ആകര്‍ഷിക്കുന്നതിനായി മുസ്തഖില്‍ പ്രോജക്ടിലൂടെ പുതിയ വിസ കാറ്റഗറി അവതരിപ്പിക്കും. തൊഴില്‍ കരാറുകള്‍ ലളിതമാക്കുകയും ചെയ്യും.
മൂന്ന് ഘട്ടങ്ങളിലൂടെ പുതിയ തൊഴില്‍ നയം നടപ്പാക്കും. 2024-2025 വര്‍ഷത്തെ ആദ്യ ഘട്ടത്തില്‍ തൊഴില്‍ മേഖലക്കാവശ്യമായ വിദ്യാഭ്യാസ, പരിശീലന പരിപാടികള്‍ മെച്ചപ്പെടുത്തുന്ന അടിത്തറ ശക്തിപ്പെടുത്തും. 2026-27ലെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ തൊഴില്‍ നയങ്ങളുടെയും, സ്വകാര്യ തൊഴില്‍ വളര്‍ച്ചയും സംബന്ധിച്ച അവലോകനവും ശേഷി കെട്ടിപ്പടുക്കലും. സ്വകാര്യമേഖലയില്‍ സ്വദേശി പൗരന്മാരുടെ നിയമനത്തിന് പ്രോത്സാഹനം നല്‍കുകയും നൈപുണ്യ വികസനങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നതാണ് 2028-2030 ലെ അവസാന ഘട്ടം.
പ്രതിവര്‍ഷ തൊഴില്‍ ഉല്‍പാദന ക്ഷമത രണ്ടുവര്‍ഷമായി ഉയര്‍ത്തും. സ്വദേശികളുടെ തൊഴില്‍ പങ്കാളിത്തം 58ആയി ഉയര്‍ത്തും. സ്വകാര്യ, മിക്‌സഡ് മേഖലകളിലെ ഖത്തരി പൗരന്മാരുടെ തൊഴില്‍ അനുപാതം 17 ശതമാനത്തില്‍നിന്നും 20 ശതമാനമായി ഉയര്‍ത്തി 16,000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
