തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.
https://pareekshabhavan.kerala.gov.in, http://www.prd.kerala.gov.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.
നാളെ മുതൽ മെയ് 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെ സേ പരീക്ഷ നടക്കും. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
71,831 വിദ്യാര്‍ത്ഥികൾ ഇത്തവണ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്. 68,604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ് (99.92%). ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് (99.08%). 2,474 സ്കൂളുകളാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 2,581 ആയിരുന്നു.
