ദോഹ: ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയെ (യുഎന്‍ആര്‍ഡബ്ല്യുഎ) നിയമ വിരുദ്ധമാക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തെ ഖത്തര്‍ അപലപിച്ചു. ഏജന്‍സിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദോഹ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര ബ്രീഫിംഗില്‍ വക്താവ് മജീദ് അല്‍-അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്രായേലില്‍ നിരോധിച്ചാല്‍ സംഭവിക്കുന്ന ശക്തമായ പ്രത്യാഘാതങ്ങള്‍ക്കെതിരെ മുന്നറിയിപ്പും നല്‍കി. യുഎന്‍ആര്‍ഡബ്ല്യുഎയുടെ പിന്തുണയും പ്രവര്‍ത്തനവും നിര്‍ത്തുന്നത് വിനാശകരമായ ഫലങ്ങളുണ്ടാക്കുമെന്നും അല്‍-അന്‍സാരി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് (KNESSET) യുഎന്‍ആര്‍ഡബ്ല്യുഎ അടച്ചുപൂട്ടാനുള്ള രണ്ട് ബില്ലുകള്‍ പാസാക്കി. ബില്ലുകള്‍ പാസായതോടെ അധിനിവേശ വെസ്റ്റ് ബാങ്കിലേയും അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജാറയിലെയും ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി നിയമപരമാകില്ല. 90 ദിവസത്തിനകം നിരോധനം നിലവില്‍ വരും. അടുത്ത വര്‍ഷം ആദ്യം നിരോധനം പ്രാബല്യത്തില്‍ വരുമ്പോള്‍, ഗസ മുനമ്പിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും UNRWA ആസ്ഥാനമായുള്ള ജീവനക്കാര്‍ക്ക് അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഏജന്‍സിയുടെ ആസ്ഥാനത്ത് നിന്ന് പ്രവേശന പെര്‍മിറ്റുകളും ലഭിക്കില്ല.
ഈ മാസം ആദ്യം, ഇസ്രായേല്‍ ലാന്‍ഡ് അതോറിറ്റി (ഐഎല്‍എ) യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കിഴക്കന്‍ ജറുസലേം ആസ്ഥാനം സ്ഥിതിചെയ്യുന്ന ഭൂമി പിടിച്ചെടുക്കാന്‍ പദ്ധതിയിട്ടിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
